പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Tuesday 8 November 2011

“ശുംഭചരിതം” (നാടകം)

അങ്കം - 1
(രംഗത്ത് നാടുവാഴി വലിയകോയിത്തമ്പുരാനും കാര്യസ്ഥനും.)

നാടുവാഴി: “ഹൈ രാമാ, അടിയാന്മാര്‍ക്കൊന്നും നമ്മെ ഒരു വെലയില്ലാന്നു തോന്നുണല്ലോ..?”
കാര്യസ്ഥന്‍: “അടിയന്‍.., ഒള്ളതാണ് തമ്പ്രാ.. കഴിഞ്ഞീസം ഒരു നെത്തോലി ആലുഞ്ചുവട്ടീന്ന് തമ്പ്രാനെ “ശുംഭന്‍” എന്നു വിളിച്ചിരിയ്ക്കുണു..”
നാടുവാഴി: “ഒള്ളതോ രാമാ നീ പറഞ്ഞത്..? ആരാ ആ ധിക്കാരി..?”
കാര്യസ്ഥന്‍:“അടിയന്‍.., നുമ്മടെ ഒരു കുടിയാന്റെ ചെക്കനാണ് തമ്പ്രാ. ഇതിങ്ങനെ വിട്ടാ ഒക്കൂലാ.. ഇവറ്റകളൊക്കെ തലപൊന്തിച്ചാ നുമ്മടെ കാര്യം എടങ്ങേറാകും..”
നാടുവാഴി: “ഹൈ അത്രക്കഹങ്കാരമോ..? രാമാ, ആ ധിക്കാരിയെ പിടിച്ചു കെട്ടിക്കൊണ്ടുവരാന്‍ ഏര്‍പ്പാടാക്കു..”
കാര്യസ്ഥന്‍: “അടിയന്‍.., ഉത്തരവ് ..  അവനെ ഇന്നു തന്നെ സന്നിധിയിലെത്തിച്ചേക്കാം..എവിടെ നായര്‍ പട്ടാളം..? ചേല ചുറ്റി വാളും പരിചയുമണിഞ്ഞ് കളത്തിലിറങ്ങൂ”

അങ്കം - 2

(രംഗത്ത് നാടുവാഴി വലിയ കോയിത്തമ്പുരാനും കാര്യസ്ഥനും കുടിയാനും.)
കാര്യസ്ഥന്‍: “..ഇങ്ങോട്ടു മാറിനിക്കെടാ..! നീ തമ്പ്രാനെ “ശുംഭാ” എന്നു വിളിയ്ക്കും അല്ലെ..?“
നാടുവാഴി: “എടാ.. നീ നമ്മെ “ശുംഭന്‍” എന്നു വിളിച്ചോ..?”
കുടിയാന്‍: “മിസ്റ്റര്‍ കോഴിത്തമ്പുരാന്‍, ഞാന്‍ താങ്കളെ മോശക്കാരനാക്കിയല്ല “ശുംഭന്‍” എന്നു പറഞ്ഞത്..”
കാര്യസ്ഥന്‍: “ഛീ..ധിക്കാരീ, നീ തമ്പ്രാനെ എന്താ വിളിച്ചത്? മിസ്റ്റര്‍ന്നോ..! തമ്പ്രാന്നു വിളിയ്ക്കെടാ പൊട്ടാ..”
കുടിയാന്‍: “മിസ്റ്റര്‍ എന്നു വിളിയ്ക്കുന്നത് തെറ്റൊന്നുമല്ല മിസ്റ്റര്‍ കാര്യസ്ഥന്‍. “ശുംഭന്‍” എന്ന വാക്കിന്റെ അര്‍ത്ഥം എന്താണെന്നു നോക്കാന്‍ ബഹുമാനപ്പെട്ട കോയിത്തമ്പുരാനോട് ഞാന്‍ അപേക്ഷിയ്ക്കുന്നു..”
നാടുവാഴി: “ആരവിടെ, കൊട്ടാരം എഴുത്തച്ചനെ ഹാജരാക്കൂ...”

(കൊട്ടാരം എഴുത്തച്ഛന്‍ ഒരു കെട്ട് താളിയോലകളുമായി രംഗത്തേയ്ക്കു വന്ന് നാടുവാഴിയെ വണങ്ങുന്നു.‌)

നാടുവാഴി: “ശുംഭ“ന്റെ അര്‍ത്ഥം എന്താണെന്ന് താളിയോലകള്‍ മറിച്ചു നോക്കൂ..”
എഴുത്തച്ഛന്‍: “അടിയന്‍, ദാ നോക്കി വച്ചിട്ടുണ്ടേ.. “പ്രകാശിയ്ക്കുന്നവന്‍, ബുദ്ധിമാന്‍, നീതിമാന്‍” എന്നൊക്കെയാണേ ഇതില്‍ കാണുന്നത്..”
കാര്യസ്ഥന്‍ :“ആഹാ അതന്നെയല്ലേ പറഞ്ഞത് ഇവന്‍ തമ്പ്രാനെ കളിയാക്കിയതാണെന്ന്..ഇവനെ ദണ്ഡിയ്ക്കണം തമ്പ്രാ..”
നാടുവാഴി: “നിനക്ക് എന്തെങ്കിലും ബോധിപ്പിയ്ക്കാനുണ്ടോ..?”
കുടിയാന്‍: “ശുംഭന്‍” എന്നു പറഞ്ഞതു തെറ്റാണെങ്കില്‍, താങ്കള്‍ ഒരു “തിണ്ണനിരങ്ങി”യാണെന്ന് താവഴി തമ്പുരാന്‍ പറഞ്ഞു നടക്കുന്നുണ്ടല്ലോ.?”
നാടുവാഴി: “ച്ഛീ ധിക്കാരീ.. നമ്മുടെ കുടുംബകാര്യം പറയാന്‍ നിനക്കു ധൈര്യമോ..! ആരവിടെ ഇവനെ മുള്ളുവടിയ്ക്കടിച്ച് ദണ്ഡിപ്പിച്ച ശേഷം ശൂലത്തില്‍ തറയ്ക്കൂ....”
(പടയാളികള്‍ കുടിയാനെ പിടിച്ചുകെട്ടി ദണ്ഡിയ്ക്കാന്‍ കൊണ്ടുപോകുന്നു)

അങ്കം - 3

(രംഗത്ത് നാടുവാഴി വലിയകോഴിത്തമ്പുരാനും കാര്യസ്ഥനും.)

നാടുവാഴി: “ഹൈ രാമാ, അടിയാന്മാര്‍ക്കൊക്കെ ഇപ്പോ നമ്മെപറ്റി നല്ല മതിപ്പാണല്ലോ അല്ലേ..?
കാര്യസ്ഥന്‍: “അടിയന്‍, അതേ തമ്പ്രാ.. ഇപ്പോ നാട്ടിലെല്ലാവരും അവിടുത്തെ ബുദ്ധിയില്ലാത്തവന്‍, നീതിയില്ലാത്തവന്‍ എന്നൊക്കെയാ വിളിയ്ക്കുന്നത്..”
നാടുവാഴി : “ഹൈ.. അതെന്താ രാമാ അങ്ങനെ..?”
കാര്യസ്ഥന്‍: “അവിടുന്ന് “ശുംഭന്‍“ അല്ലാന്നാ എല്ലാരും പറയുന്നെ. അതിന്റെ അര്‍ത്ഥം അടിയന്‍ പറഞ്ഞൂന്നേയുള്ളു..”
നാടുവാഴി: “ഹ ഹ ഹ.. നമുക്ക് തൃപ്തിയായി. ആരവിടെ ആ മുറുക്കാന്‍ ചെല്ലവും കോളാമ്പീം ഇങ്ങെടുക്കൂ..”

(സമാപ്തം)

1 comment:

  1. നർമ്മത്തിൽ പൊതിഞ്ഞ ഈ പ്രതിഷേധം ഭേഷായിട്ട്ണ്ട് ട്ടാ...

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.