പുതിയ കഥാസമാഹാരം “രയറൊം കഥകള്‍ " VPP ലഭിയ്ക്കാന്‍ sidrapubications@gmail

Saturday 29 October 2011

കനല്‍‌വഴികളിലൂടെ നടന്നൊരാള്‍....

ചില പുസ്തകങ്ങള്‍ ഉണ്ട്. അവയില്‍ ഉറങ്ങിക്കിടക്കുന്ന തീക്ഷ്ണാനുഭവങ്ങള്‍ അക്ഷരങ്ങളില്‍ നിന്നിറങ്ങിവന്ന് വായനക്കാരനെ പൊതിഞ്ഞു കളയും. അവ സമ്മാനിയ്ക്കുന്ന നടുക്കം നമ്മെ വിടാതെ പിന്‍‌തുടരും. ഇത്തരം പുസ്തകങ്ങള്‍ എല്ലാക്കാലത്തേയ്ക്കുമുള്ളതാണ്. തലമുറകള്‍ അവയെ ഏറ്റുവാങ്ങും.അനന്തമായ സ്വാതന്ത്ര്യം അനുഭവിയ്ക്കുന്ന ഈ തലമുറ പൂര്‍വസൂരികള്‍ നമുക്കതു നേടിത്തരാനായി അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി വല്ലപ്പോഴുമെങ്കിലും ഓര്‍ക്കണം. അല്ലാത്തപക്ഷം നന്ദികെട്ടവരുടെ വെറും കൂട്ടമായി നാം മാറും. പറഞ്ഞുവരുന്നത് മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥയെന്നോ കലാപകഥയെന്നോ ദേശചരിത്രമെന്നോ ഒക്കെ വിശേഷിപ്പിയ്ക്കാവുന്ന “ഖിലാഫത്ത് സ്മരണകള്‍“ എന്ന പുസ്തകത്തെ പറ്റിയാണ്. ഈ പുസ്തകം വായിച്ചു ഞാന്‍ നടുങ്ങിയെന്നോ കണ്ണുനിറച്ചെന്നോ പറഞ്ഞാല്‍ അതു അതിശയോക്തി ആയി കരുതരുത്, സത്യം മാത്രമാണ്. ഇന്ന് എത്ര പേര്‍ക്ക് മോഴികുന്നത്തെ അറിയാമെന്നെനിയ്ക്കറിയില്ല, പക്ഷെ തീര്‍ച്ചയായും നാം അറിയണം.

1897-ല്‍ ചെര്‍പ്പുളശ്ശേരിയിലെ മോഴികുന്നം ഇല്ലത്താണ് അദ്ദേഹം ജനിച്ചത്. ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനായ ബ്രഹ്മദത്തന്‍ 1918-ല്‍ സജീവ രാഷ്ട്രീയത്തിലിറങ്ങി. അധികം താമസിയാതെ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടുമായി. 1921 ആഗസ്റ്റ് -1 ന് ലോകമാന്യ തിലകന്റെ  ചരമവാര്‍ഷികത്തിന് ചെര്‍പ്പുളശ്ശേരിയില്‍ അദ്ദേഹം പ്രസംഗിയ്ക്കുകയുണ്ടായി. ഈയൊരു പ്രസംഗമാണദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.  ഖിലാഫത്ത് പ്രസ്ഥാനത്തെതുടര്‍ന്നുള്ള മലബാര്‍ കലാപത്തിന്റെ കാലമാണത്. 1921 ഓഗസ്റ്റ് 20 നു ബ്രിട്ടീഷ് പട്ടാളം മമ്പറം പള്ളി ആക്രമിയ്ക്കുകയും ഏറ്റുമുട്ടലില്‍ രണ്ട് ബ്രിട്ടീഷ് ഓഫീസര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് വ്യാപകമായ ലഹള നടന്നു.  അതു വര്‍ഗീയകലാപമായും പരിണമിച്ചു.  അതോടെ പോലീസ് നായാട്ടു തുടങ്ങി. മുന്‍പേ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന മോഴികുന്നത്തെയും കേസില്‍ പെടുത്തി, കലാപത്തിന് ആഹ്വാനം ചെയ്തു എന്നപേരില്‍. 1921 സെപ്തംബര്‍ 21-ന് മോഴികുന്നത്തെ ഇല്ലത്തുനിന്നും പിടിച്ചുകൊണ്ടുപോയി. ആ രംഗം ഇതാണ്:

“ഇല്ലത്തെ ചെറിയ ഉണ്ണി നീലകണ്ഠന്‍ പത്തായപ്പുരയുടെ മുകളില്‍ ഓടി വന്ന് “പട്ടാളം വന്നു” എന്ന് കിതച്ചു പറഞ്ഞു. ഞാന്‍ ഈറന്‍ പിഴുതിരുന്നത് ഒരു ശീലയായിരുന്നു.കൃഷ്ണേട്ടന്‍ ഒരു ഇണമുണ്ട് പിഴുത് ക്ഷണത്തില്‍ ഈറന്‍ മാറ്റിത്തന്നു.
“തിരുമനസ്സ് കൊണ്ട് പേടിയ്ക്കാതെ താഴേയ്ക്കെഴുന്നെള്ളൂക..”
സബ് ഇന്‍സ്പെക്ടര്‍ മൊയ്തീന്‍ കോണിപ്പടിയ്ക്കല്‍ വന്ന് എന്നെ പരിഹസിച്ചു പറഞ്ഞു.
“എനിയ്ക്കു ഭയമൊന്നുമില്ല. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഊണു കഴിഞ്ഞിട്ടു പോരെ?” ഞാന്‍ ചോദിച്ചു.
“ഇപ്പോ ഊണു കഴിയ്ക്കണ്ട..” ഇന്‍സ്പെക്ടര്‍ എന്നെ മുറ്റത്തേയ്ക്കിറക്കി. ഉടന്‍ പട്ടാളം എന്നെ ചൂഴ്‌ന്നു. രണ്ടുമാറു നീളമുള്ള കയറെടുത്ത് ഒരുവന്‍ എന്നെ കൈ പിന്നോട്ടാക്കി വരിഞ്ഞുകെട്ടി. കയറിന്റെ മറ്റേതല കഴുത്തിലിട്ടുമുറുക്കിയ ശേഷം അല്പം അയച്ച് ഒരു പട്ടാളക്കാരന്‍ പിടിച്ചു. നാലുപുരയുടെ മുറ്റത്തൂടെ വടക്കേപ്പടി കടത്തിയിട്ടാണ് എന്നെ കൊണ്ടുപോയത്. പടിഞ്ഞാറ്റിയുടെ മുകളീല്‍ വന്ന് അമ്മമാരും മറ്റ് അന്തര്‍ജനങ്ങളും പെണ്‍കിടാങ്ങളും മുറവിളികൂട്ടി. “എന്റെ കുട്ടി..അവനെ കൊണ്ടു പോകല്ലെ, അവനെ കൊണ്ടു പോകല്ലെ, ഇങ്ങോട്ടു തരണെ..” എന്റെ അമ്മ കരഞ്ഞുവിളിച്ചു.” (രംഗം സംഗ്രഹിച്ചെഴുതിയത്).

പലസ്ഥലത്തു നിന്നും പിടിച്ചവരെ ഇങ്ങനെ വരിഞ്ഞു കെട്ടിയ ശേഷം, ഈരണ്ടുപേരായി കൂട്ടിക്കെട്ടി. എന്നിട്ട് പട്ടാളക്കാര്‍ കുതിരപ്പുറത്തിരുന്ന് ഇവരെ ആട്ടിത്തെളിച്ചു. ഷൊര്‍ണൂര്‍ റെയിവേസ്റ്റേഷന്‍ വരെ ഇങ്ങനെ മനുഷ്യരെ കൂട്ടിക്കെട്ടി ഓടിച്ചുകൊണ്ടിരുന്നു. ആ രംഗങ്ങള്‍ ഹൃദയം പൊടിയാതെ ആര്‍ക്കും വായിയ്ക്കാനാവില്ല.

“കാറല്‍മണ്ണ പൊട്ടത്തിപ്പറമ്പില്‍ വെച്ച് പട്ടാളങ്ങളുടെ വെപ്പും തീനും കഴിഞ്ഞു. ഞങ്ങളെ തടവുകാരെ ഒന്നുകൂടി അന്യോന്യം പിടിച്ചു മുറുകെ കെട്ടി. പട്ടാളക്കാര്‍ കുതിരപ്പുറത്തുകയറി. ഞങ്ങളെ വളഞ്ഞ് നേരെ തെക്കോട്ട് ഓടിച്ചു തുടങ്ങി. ഞങ്ങള്‍ ചെര്‍പ്പുളശ്ശേരി ചന്തയുടെ  പടിഞ്ഞാറു വശത്തെത്തി. പിന്നീട് വെട്ടുവഴി വിട്ട് കുറുക്കുവഴിയിലൂടെ ഒറ്റപ്പാലം നിരത്തിലേയ്ക്ക് ഞങ്ങളെ ആട്ടിവിട്ടു. കുറുക്കുവഴി, ഇല്ലിക്കോല്‍ നിറഞ്ഞ ഇടവഴി - ഒരു കുണ്ടുപാടം - പിന്നീട് കുത്തനെ കയറ്റമായ മറ്റൊരു വഴി- ഇങ്ങനെയാണ്. ആ കുണ്ടുപാടത്തെ ചേറ്റില്‍കൂടി ഞങ്ങളെ ഓടിച്ചതും കുത്തനെയുള്ള വഴി കുതിരകള്‍ക്കൊപ്പം ഓടിച്ചു കയറ്റിയതും അപ്പോഴത്തെ എന്റെ കിതപ്പും ആര്‍ദ്രഹൃദയന്മാര്‍ ഒന്നു വിചാരിച്ചു നോക്കു. ഓട്ടത്തിന് വേഗത പോരാഞ്ഞിട്ട് പട്ടാളക്കാര്‍ ഞങ്ങളുടെ തലയ്ക്ക് വടികൊണ്ടും മുഷ്ടികൊണ്ടും അടി തുടങ്ങി. ഓടുവാനാണെങ്കില്‍ ഞങ്ങള്‍ക്കു വയം ഇല്ല, വായു ഇല്ല. കൈകള്‍ പിന്നോട്ട് വലിച്ചുകെട്ടിയിരിയ്ക്കുന്നു, പോരെങ്കില്‍ ചെമ്മരിയാടുകളെ പോലെ എല്ലാവരെയും അന്യോന്യം പിരിച്ചു കെട്ടിയിട്ടുമുണ്ട്........”

തുടര്‍ന്ന് ജയിലിലാകുന്നതും ഭീകരമര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതും എല്ലാം വിശദമായി പുസ്തകത്തില്‍ പറയുന്നുണ്ട്. മോഴികുന്നം കോയമ്പത്തൂര്‍ ജയിലിലായപ്പോള്‍ ഇല്ലത്തുനിന്ന് ആരും തിരിഞ്ഞു നോക്കിയില്ല. ഉടുത്തിരുന്ന ഒരേ ഒരു മുണ്ട് നാലുമാസക്കാലം ഉടുത്തു. പിഞ്ഞികീറിയപ്പോള്‍ മടക്കി ഉടുത്തു. അവസാനം ജയില്‍ സൂപ്രണ്ട് നിര്‍ബന്ധം ചെലുത്തി ഇല്ലത്തു നിന്നൊരാളെ വരുത്തുകയാണുണ്ടായത്.
കേസ് വിചാരണയ്ക്കുവെച്ചു. കാക്കാത്തോട് തീവണ്ടിപ്പാലം പൊളിച്ചു എന്നതായിരുന്നു ഒരു കുറ്റം. സെഷന്‍സ് കോടതി അദ്ദേഹത്തെ ജീവപര്യന്തം ശിക്ഷിച്ച് ബെല്ലാരി ജയിലിലേയ്ക്കയച്ചു. അവിടുത്തെ പീഡനം കണ്ണുനനയിയ്ക്കും. വെളിമ്പ്രദേശത്ത് കെട്ടിയ ഷെഡുകളാണവിടുത്തെ ജയില്‍. എങ്ങനെയാണ് അവിടെ അദ്ദേഹത്തെ ഇട്ടതെന്നു നോക്കു:

 “വാര്‍ഡര്‍മാര്‍ വന്ന് ഞങ്ങളെ ഏറ്റെടുത്തു. എന്നെയും ബാക്കി തടവുകാരെയും ജയിലിന്റെ ഉള്ളിലാക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ കാലില്‍ കോല്‍ ചങ്ങല വെയ്ക്കുവാന്‍ വിളിച്ചു. ഏഴുകൊല്ലത്തിലധികം ശിക്ഷിച്ചവരെ ചങ്ങല വെയ്ക്കണമെന്നാണ് ബെല്ലാരി ജയിലിലെ നിയമം. ബാക്കി തടവുകാര്‍ കനം കുറഞ്ഞ ചങ്ങല കിട്ടുവാന്‍ വേണ്ടി എന്റെ മുന്നില്‍ ഓടിച്ചാടി ചെന്നു. ഞാന്‍ ഒഴിഞ്ഞു നിന്നു, എനിയ്ക്ക് ഉള്ളതിലും കനം കൂടിയത് തന്നെ ആയ്യിക്കോട്ടെ. ഒടുവില്‍ ഒരു കൈവണ്ണത്തിലുള്ള ആനച്ചങ്ങല എന്റെ കാലില്‍ വെച്ച് കരുവാന്‍ മേടി ഉറപ്പിച്ചു. ചങ്ങല ഒരു മാറു നീളം. അതിന്റെ രണ്ടു തലയിലും ഓരോ വട്ടക്കണ്ണി. ആ രണ്ട് വട്ടക്കണ്ണികളും രണ്ടു കാലിന്റേയും ഞെരിയാണിക്കണ്ടത്തില്‍ വെച്ച് ആണി ഉറപ്പിച്ചു. ചങ്ങലയുടെ നടുക്ക് ഒരു വട്ടക്കണ്ണിയുണ്ട്. അന്നു വൈകിട്ട്, ഞങ്ങളെ ജയില്‍ ഷെഡിലാക്കി. ഒരു നീണ്ട ആനച്ചങ്ങല നടുവിലെ വട്ടക്കണ്ണിയ്ക്കുള്ളില്‍കൂടിയിട്ട്  നൂറോളം പേരെ ഒന്നിച്ച് കോര്‍ത്തു, നീണ്ട ചങ്ങലയുടെ രണ്ടറ്റവും മണ്ണില്‍ കുഴിച്ചിട്ട് പൂട്ടിയിട്ടു...”

ഒരിയ്ക്കല്‍ രാത്രി കനത്തമഴയില്‍ ഷെഡ് ഇടിഞ്ഞു വീണു . ചങ്ങലയിട്ടതിനാല്‍ ആര്‍ക്കും ഓടിരക്ഷപെടാന്‍ പറ്റിയില്ല. കുറേ തടവുകാര്‍ മരിച്ചു. ആയുസിന്റെ ബലം കൊണ്ട് അന്ന് മോഴികുന്നം രക്ഷപെട്ടു. കൊടും വെയിലത്ത് ദാഹപരവശരായിട്ടാണ് തടവുകാര്‍ ഷെഡുകളില്‍ കിടന്നത്.

ഏതായാലും മാസങ്ങള്‍ക്കകം അപ്പീലില്‍ മദ്രാസ് ഹൈക്കോടതി മോഴികുന്നത്തെ വെറുതെ വിട്ടു. തിരിച്ചെത്തിയ അദ്ദേഹത്തെ വീണ്ടും ഭീകര അനുഭവങ്ങള്‍ കാത്തിരിയ്ക്കുകയായിരുന്നു. ജയിലില്‍ പോയതിനും തീണ്ടിത്തിന്നതിനും “സമുദായ ഭ്രഷ്ട്.” സ്വന്തം ഇല്ലത്തു നിന്നും ഇറങ്ങേണ്ടി വന്നു. അമ്മയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പോലും അനുവദിച്ചില്ല. ഇതൊക്കെ ആയിട്ടും അദ്ദേഹം തളര്‍ന്നില്ല.ധീരമായ ആ ജീവിതം സാമൂഹ്യമാറ്റത്തിനായി മുന്നോട്ടു തന്നെ പോയി.

അദ്ദേഹത്തിന്റെ ഔന്നത്യം എന്തെന്നറിയാന്‍ ഒരൊറ്റ സംഭവം മാത്രം മതിയാകും. സമുദായപ്രവര്‍ത്തനമുപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ സഖാവ് ഇ.എം.എസ് യാത്ര പറഞ്ഞത് പെറ്റമ്മയോടായിരുന്നില്ല, മറിച്ച് തൃശൂരില്‍ പോയി വി.ടി.യോടും മോഴികുന്നത്തോടുമായിരുന്നു. 1964 ജൂലായ് 26 ന് അദ്ദേഹം അന്തരിച്ചു.

 മാതൃഭൂമിബുക്സ് പ്രസിദ്ധീകരിച്ച 176 പേജുള്ള ഈ പുസ്തകത്തിന് 100 രൂപയാണു വില. നിങ്ങളുടെ മനസ്സില്‍ ആര്‍ദ്രതയും മനുഷ്യസ്നേഹവും നിറയ്ക്കാന്‍ ഈ പുസ്തകത്തിനാവുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

5 comments:

  1. തീര്‍ച്ചയായും വായിക്കാന്‍ ശ്രമിക്കാം സുഹൃത്തേ ..കാരണം എന്റെ ജില്ലയില്‍ പെട്ട ആളുടെ ജീവ ചരിത്രം ആണല്ലോ ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. നമ്മളനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കാന്‍ ഇത്തരം ത്യാഗജീവിതങ്ങള്‍ വായനക്കാരിലെക്കെത്തെണ്ടത് തന്നെയാണ്.
    നല്ല പരിചയപ്പെടുത്തല്‍.

    ReplyDelete
  3. ഒരു പുസ്തകം വാങ്ങി വായിച്ചിട്ടൊക്കെ കുറെ കാലമായി
    ഇത് വായിച്ചപ്പോൾ ഒന്നു വായിക്കണം എന്ന് തോന്നുന്നു.
    നോക്കട്ടെ.
    നന്ദി ബിജു

    ReplyDelete
  4. അവസരം കിട്ടിയാല്‍ ഈ പുസ്തകം ഞാനും വാങ്ങി വായിക്കും. ഇതുപോലോത്ത ഒരുപാട് മഹത് വ്യക്തികള്‍ സഹിച്ച ത്യാഗത്തിന്റെ ഫലമാണ് ഇന്നീ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്ന് തിരിച്ചറിയുന്നവര്‍ എത്രപേര്‍, അല്ലെ?

    ReplyDelete
  5. വിവരണം നന്നായി. അഭിനന്ദനങ്ങള്‍

    ReplyDelete

കമന്റിലെ അക്ഷരങ്ങള്‍ക്ക് നിറം നല്‍കാന്‍ [co="red"]Type Text here[/co] . ഇവിടെ red എന്നതിനു പകരം മറ്റ് നിറങ്ങള്‍ നല്‍കിയാല്‍ മതിയാകും.